കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിയ അധ്യാപികയെ ഡി.ഇ.ഒ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി; ഹൃദ്രോഗിയായ അധ്യാപിക കുഴഞ്ഞുവീണു

കട്ടപ്പന: കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിയ അധ്യാപികയെ ഡി.ഇ.ഒ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. ഹൃദ്രോഗിയായ അധ്യാപിക കുഴഞ്ഞുവീണു

വലിയതോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ സംസ്‌കൃതം അധ്യാപിക ശ്രീലക്ഷ്മിയാണ് ശനിയാഴ്ച്ച ഉച്ചയോടെ തന്റെ അപ്പോയ്ന്റ്മെന്റ് കാര്യവുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിഇഒ ഓഫീസിൽ എത്തിയത്. തുടർന്ന് ഡിഇഒയെ കാണുകയും ചെയ്തു.

എന്നാൽ അധ്യാപികയെ കട്ടപ്പന ഡിഇഒ മണികണ്ഠൻ അതിരൂക്ഷമായി ശകാരിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തതായാണ് പരാതി. തൻ്റെ ഓഫീസിൽ കയറിയാൽ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

തുടർന്ന് ഹൃദ്രോഗിയായ അധ്യാപിക ഡിഇഒ ഓഫീസിൽ കുഴഞ്ഞു വീണു. ഓഫീസിലെ മറ്റു ജീവനക്കാർ എത്തി ഓഫീസിന് പുറത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അധ്യാപികയെ കോട്ടയം പാലായിലുള്ള വീട്ടിലേക്കു അയക്കുകയും ചെയ്തു.

യാത്രാ മധ്യേ പൊൻകുന്നത്തുവെച്ച് വീണ്ടും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും തുടർന്ന് പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് മുമ്പും പല അധ്യാപികമാരോട് ഡിഇഒ മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടന്നാണ് ആക്ഷേപം.

ഇയാൾക്കെതിരെ പല പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും എടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ലെന്നും അധ്യാപകർ പറയുന്നു. ഹൃദ്രോഗി കൂടിയായ അധ്യാപികക്ക് യാതൊരുവിധ മാനുഷിക പരിഗണനയും നൽക്കാത്ത ഡിഇഒക്ക് എതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്. സംഭവത്തിൽ പോലീസ്, വനിത കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.