സ്വന്തം ലേഖിക
തൃശ്ശൂര്‍: കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
സതീശന്റെ അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇഡി നല്കിയ കത്തില്‍ അക്കൗണ്ടിലൂടെ തുടര്‍ ക്രയവിക്രയങ്ങള്‍ അരുതെന്ന് കര്‍ശനമായി പറയുന്നുണ്ട്.
ബിനാമി തട്ടിപ്പുകാരന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് ഇഡി മരവിപ്പിച്ചത്. ഒപ്പം തന്നെ സതീശന്റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച കമ്മീഷൻ അംഗം പി കെ ഷാജന്റെ ഭാര്യ അതെ അയ്യന്തോള്‍ ബാങ്കിലെ ജീവനക്കാരിയാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്കി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം.
കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം.
