കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് നെല്ലിമല പുതുപ്പറമ്പിൽ വീട്ടിൽ (കൂവപ്പള്ളി ആശാൻപറമ്പ് ഭാഗത്ത് ഇപ്പോൾ താമസം) അണ്ട്രി എന്ന് വിളിക്കുന്ന ഫൈസൽ അഷറഫ് (28), കൂവപ്പള്ളി പൊടിമറ്റം ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ( കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് ഇപ്പോൾ താമസം) അയ്യൂബ് പി.എം (37), കാഞ്ഞിരപ്പള്ളി ബംഗ്ലാവ്പറമ്പ് ഭാഗത്ത് ബംഗ്ലാവ്പറമ്പ് വീട്ടിൽ അയ്യൂബ് അൻസാരി (26) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് നാലാം തീയതി രാത്രി 12 മണിയോടുകൂടി മണ്ണാറക്കയം പുത്തൻറോഡ് കോളനി ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ അയൽവാസിയായ റോഡ് കോൺട്രാക്ടറും, യുവാവും വഴിയിൽ വച്ച് സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് കോൺക്രീറ്റ് ചെയ്തു ഉറയ്ക്കാത്ത റോഡിലേക്ക് ബൈക്കുമായി വന്ന ഫൈസലിനെ ഇവര്‍ ചോദ്യം ചെയ്തിരുന്നു.

തുടർന്ന് സ്ഥലത്തുനിന്നും മടങ്ങിയ ഫൈസൽ പിന്നീട് സുഹൃത്തുക്കളുമായി ഓട്ടോറിക്ഷയിൽ തിരിച്ചെത്തി യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന വടികൊണ്ട് തലയ്ക്ക് അടിക്കുകയും, കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു.

യുവാവിന്റെ സുഹൃത്തുക്കളെയും ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്നുപേരെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐമാരായ രാജേഷ്, രഘുകുമാർ സി.പി.ഓ മാരായ ശ്രീരാജ്, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫൈസൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.