കാഞ്ഞിരപ്പള്ളിയിൽ കോൺട്രാക്ടറെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ അൻസർ നിസാം (28), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കുതിരംകാവിൽ വീട്ടിൽ നസീം ഈസ (30) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം (24.05.2024) രാവിലെ 09.30 മണിയോടുകൂടി എരുമേലി കനകപ്പലം, കാരിത്തോട് സ്വദേശി അറ്റകുറ്റപ്പണികൾക്കായി കോൺട്രാക്ട് എടുത്തിരുന്ന, കൊടുവന്താനം ഭാഗത്തുള്ള അന്‍സാറിന്റെ ബന്ധുവിന്റെ വീട്ടിൽ എത്തിയ സമയം ഇവർ ഇവിടെയെത്തി വീടുപണിയുമായി ബന്ധപ്പെട്ട് ഇയാളെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, ഇയാളുടെ പോക്കറ്റിൽ കിടന്ന 5000 രൂപയും, എടിഎം കാർഡും, ആധാർ കാർഡും ബലമായി പിടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്ക്, സി.പി. ഓ മാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.