പതിനൊന്ന് വർഷം നീണ്ട നിയമകുരുക്കിൽ നിന്ന് അരുൺ മോചിതനായി; പോക്സോ കേസിൽ നിരപരാധിയാണെന്ന് കണ്ടെത്തിയത് വർഷങ്ങൾക്ക് ശേഷം, ബൗദ്ധിക ഭിന്നശേഷിയുള്ള വ്യക്തിയാണെന്ന് കണ്ടെത്തിയത് വിചാരണയെ ബാധിച്ചു

കടുത്തുരുത്തി: പോക്സോ കേസിൽ പ്രതിയെന്ന് വിധിയെഴുതി തടവ് അനുഭവിച്ചിരുന്ന അരുണിന് ഒടുവില്‍ മോചനം. പതിനൊന്ന് വയസ്സുള്ള ബാലനെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് അരുൺ ശിക്ഷ അനുഭവിച്ചിരുന്നത്.

പതിനൊന്ന് വർഷങ്ങൾക്കു ശേഷമാണ് നിയമകുരുക്കിൽ നിന്ന് അരുൺ മോചിതനായിരിക്കുന്നത്.

2013-ല്‍ പോക്‌സോ നിയമപ്രകാരം ചാര്‍ജ് ചെയ്ത കേസിലാണ് മേമ്മുറി പാലപ്പറമ്പില്‍ അരുണ്‍ രാഘവന്‍ നിരപരാധിയാെണന്ന് കണ്ടെത്തി കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി നിക്‌സണ്‍ എം.ജോസഫ് വെറുതെവിട്ടത്.

2013ല്‍ കടുത്തുരുത്തി പോലീസ് കേസെടുക്കുമ്പോള്‍ 28 വയസ്സുണ്ടായിരുന്ന അരുണ്‍, ബൗദ്ധിക ഭിന്നശേഷിയുള്ള വ്യക്തിയാണെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതോടെ പ്രതിക്ക് കേസിന്റെ വിചാരണയെ അഭിമുഖീകരിക്കാനാവില്ലെന്ന സാങ്കേതിക, നിയമകുരുക്കില്‍പ്പെട്ട് കേസിന്റെ വിചാരണ അനിശ്ചിതമായി നീണ്ടു. 2024ല്‍ അരുണിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ.പി. രാജീവ് തന്റെ കക്ഷിയുടെ ദയനീയസ്ഥിതി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കോടതി ഉത്തരവുപ്രകാരം വീണ്ടും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസിന്റെ വിചാരണ നടത്തി. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അരുണ്‍ നിരപരാധിയാെണന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നുവെന്ന് അഡ്വ.പി. രാജീവ് പറഞ്ഞു.