കേന്ദ്ര ബജറ്റിന് വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി; കടലോളം പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് കടലാമ മാത്രമെന്ന് ആക്ഷേപം

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നാണ് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചത്. ബജറ്റില്‍ കേരളത്തിന് ഹൈ സ്പീഡ് റെയിലുമില്ല, ഒന്നുമില്ല എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ധനകാര്യ കമ്മീഷനെ അസ്ഥിരപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണെന്നും കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കണ്ണില്‍ പൊടി ഇടാന്‍ എന്തെങ്കിലും തരാമെന്ന് പറഞ്ഞു എന്നിട്ട് അതും ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇ ശ്രീധരനെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ശ്രീധരൻ ഒരു സ്വകാര്യ വ്യക്തി മാത്രമാണെന്നും അതിവേഗ റെയിലിന് അനുമതി നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയമാണെന്നുമാണ് ബ്രിട്ടാസ് പറഞ്ഞത്.

’22 എയിംസ് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ട് എയിംസ് ഉളള സംസ്ഥാനമുണ്ട്. ആയുര്‍വേദ എയിംസ് പ്രഖ്യാപിച്ചു. അതിലും കേരളമില്ല. ഉള്‍നാടന്‍ ജലഗതാഗതമുളള കേരളത്തിന് പരിഗണനയില്ല. പട്‌നയ്ക്കും വാരാണസിക്കുമാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റായിരുന്നു എന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ബജറ്റ് പ്രഖ്യാപനത്തിനിടെ അതിവേഗ റെയില്‍ ഇടനാഴികളിൽ കേരളം ഇല്ലെന്നുറപ്പായതോടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് പ്രതിഷേധ സൂചകമായി വിളിച്ചു പറഞ്ഞു.