ജസ്നാ തിരോധാന കേസ്: മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി, ലോഡ്ജിലും പരിശോധന നടത്തി

മുണ്ടക്കയം: ജസ്നാ തിരോധാന കേസിൽ മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി.

ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ രമണിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസിന്റെ മറ്റ് വിവരങ്ങളും ശേഖരിച്ചു.

കാണാതാകുന്നതിന് മുമ്പ്, ജസ്നയെ ആൺ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് സംഘം മുമ്പ് പല തവണ ലോഡ്ജിൽ പരിശോധ നടത്തിയിരുന്നെന്ന് ലോഡ്ജ് ഉടമ ബിജു സേവ്യർ പറഞ്ഞു.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന്‍റെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ഈ ലോഡ്ജ്. റോഡരികിലുള്ള കടമുറികൾക്ക് ഇടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. താഴത്തെ നിലയിൽ റിസപ്ഷൻ എന്ന് പറയാവുന്ന ഒരിടം. അത്രക്ക് അങ്ങ് വൃത്തിയൊന്നുമില്ല. കോണിപ്പടികൾ കയറി ചെന്നാൽ മുകളിലെ നിലകളിലായി കുറെ മുറികൾ.

സ്ത്രീ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ലോഡ്ജിലേക്ക് കയറുന്ന കോണിപ്പടികളിലാണ് ജസ്നയുടെ രൂപ സാദ്യശ്യമുളള പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം അന്ന് കണ്ടത്. പടിക്കെട്ടുകെട്ടുകൾ കയറി രണ്ടാമത്തെ നിലയിൽ എത്തുമ്പോഴാണ് 102 നമ്പർ മുറി.

അതേസമയം, കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ പൂ‍ർണമായും തളളുകയാണ്. പക്ഷെ ക്രൈം ബ്രാഞ്ചിന്റെ അന്വേണവേളയിൽ ഉദ്യോ​ഗസ്ഥർ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജ് ഉടമ തള്ളുന്നില്ല.