ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് ജോർജ് പി മാത്യുവിന് ജാമ്യം

അങ്കമാലിയില്‍ ജസ്‌ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ജോര്‍ജ് പി മാത്യുവിന് ജാമ്യം. കേസിലെ പ്രതിയായ സിറിയക് പി ജോര്‍ജിന്റെ അച്ഛനാണ് ജോര്‍ജ് പി മാത്യു. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ജസ്‌ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ആം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചിരുന്നു.

എടവനക്കാട് സ്വദേശിയായ ജസ്‌ലിയ പഠനത്തോടൊപ്പം സ്പോര്‍ട്സിലും മികവ് പുലര്‍ത്തിയിരുന്നു. ജസ്‌ലിയ പാര്‍ട്ട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വില്‍പ്പന ശാലയിലായിരുന്നു ജസ്‌ലിയജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാല്‍ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.