ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്.

 

1.06 കോടി രൂപയാണ് ഇനി കൈമാറാനുള്ളത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയ ശേഷം മാത്രമായിരിക്കും കൈമാറുക.

 

സംഗമത്തിന്റെ ചെലവിനത്തില്‍ ഇതുവരെ നല്‍കിയത് 3.69 കോടി രൂപയാണ്. അതേസമയം തുക പോരെന്ന നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റി. ചെലവായ ഏഴ് കോടിയും കിട്ടണമെന്നാണ് കമ്പനിയുടെ നിലപാട്.

 

പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസം പിന്നിട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല.

 

പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികള്‍ക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏര്‍പ്പെടുത്തുന്നതിനും മറ്റുമുള്ള ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.

 

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.