അവസാനം ‘ജന നായകൻ’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്, ജൂണ്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാന ചിത്രം ‘ജന നായകൻ’ ഉടൻ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്.

സെൻസർ ബോർഡുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ ജൂണ്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

 

ജൂണ്‍ 22നാണ് വിജയ്‌യുടെ ജന്മദിനം. അതിന് മുന്നോടിയായി ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോർട്ട്. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുക്ക്‌മെെഷോയുടെ വിൻഡോയിലും ജന നായകൻ റിലീസ് ജൂണിലാണെന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തി. റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

 

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എച്ച്‌. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്തത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിരുദ്ധിന്റേതാണ് സംഗീതം. ജഗദീഷ് പളനി സാമി, ലോഹിത്. എൻ.കെ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിച്ചത്. അനല്‍ അരശാണ് ആക്ഷൻ കൊറിയോഗ്രാഫർ.

 

2026 പൊങ്കില്‍ റിലീസായി എത്താനിരുന്ന ചിത്രത്തിന് 100 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിരുന്നു. എന്നാല്‍ സെൻസർ പ്രശ്നങ്ങള്‍ സിനിമയെ റിലീസ് അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.