സിനിമാനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ഐടി കമ്പനി മാനേജര്‍; പോലീസ് അറസ്റ്റ് ചെയ്തു, സംഭവം കൊച്ചിയിൽ

സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പിടികൂടി പൊലീസ്. കതൃക്കടവ് സ്വദേശി വിപിന്‍ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരത്തെ ഒരു സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് വിപിന്‍ നടിയെ കടന്നുപിടിച്ചത്. ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്തതിന് ശേഷമായിരുന്നു അതിക്രമം നടത്തിയത്. ഉടന്‍ തന്നെ നടി പൊലീസില്‍ പരാതി നല്‍കി. ഇയാളെ പിടികൂടാനായി അപ്പോള്‍ തന്നെ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. വിപിന്‍ റോയ് കതൃക്കടവിലെ വീട്ടില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് അവിടെ എത്തിയാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എംബിഎ ബിരുദധാരിയായ വിപിന്‍ റോയ് കാക്കനാട്ടുള്ള ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന പരാതിയും യുവാവിനെതിരെ നടി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലടക്കം നിരന്തരം ഇയാള്‍ മെസേജ് അയക്കാറുണ്ടായിരുന്നു എന്നും ഇത്രയും നാള്‍ റിപ്ലെ നല്‍കാതെ ഒഴിവാക്കി വിടുകയായിരുന്നു താനെന്നുമാണ് നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.