ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ.അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തല്‍ കരാർ പ്രകാരമാണ് ഇറാന്റെ പുതിയ നിർദേശം.
24 മണിക്കൂറിനുള്ളില്‍ ഒരു എണ്ണ ടാങ്കറും അഞ്ച് വ്യത്യസ്ത ഡ്രൈ ബള്‍ക്ക് കാരിയറുകളും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ പതാകയുള്ള രണ്ട് ടാങ്കറുകളും ഹോർമുസ് വഴി സഞ്ചരിച്ചു.
അതേസമയം, വെടിനിർത്തല്‍ കരാറിന്റെ അവിഭാജ്യ ഘടകമാണ് ലെബനോണ്‍ എന്ന് ഇറാൻ വ്യക്തമാക്കി.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ലെബനോണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ‘നഗ്നമായ വെടിനിർത്തല്‍ ലംഘനം’ ആണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ലെബോണിലെ ഇസ്രായേല്‍ ആക്രമണം സമാധാന ചർച്ചകളെ അർത്ഥശൂന്യമാക്കും. ഇത് അപകടകരമായ സൂചനയാണ്. ഇറാൻ ഒരിക്കലും ലെബനോണിലെ സഹോദരങ്ങളെ ഉപേക്ഷിക്കില്ല.
ലെബനോണ്‍ വെടിനിർത്തലിന്റെ ഭാഗമെന്ന് മധ്യസ്ഥത വഹിച്ച പാകിസ്താൻ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവശ്യങ്ങള്‍ യാഥാർത്ഥ്യമാകില്ലെന്ന് ഇറാൻ കൂട്ടിച്ചേർത്തു. ഇറാന്റെ ആണവോർജ്ജ മേധാവി മുഹമ്മദ് എസ്ലാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സമ്പുഷ്ടീകരണ പരിപാടി നിയന്ത്രിക്കുന്നതില്‍ അമേരിക്ക വിജയിക്കില്ല.
ശത്രുക്കളുടെ അവകാശവാദങ്ങളും ആവശ്യങ്ങളും കുഴിച്ചുമൂടപ്പെടും. ഇറാന്റെ ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നാണ് ട്രംപിന്റെ ആവശ്യം.
