മുംബയ്: മുംബയ് ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിനും ബാറ്റിംഗ് പരിശീലകനായ കിറോണ്‍ പൊളളാർഡിനും ഐപിഎല്ലില്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതില്‍ പിഴ ചുമത്തി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ).
ഇരുവരും ആരോപണങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെയാണ് മാച്ച് ഫീയുടെ 20 ശതമാനം പിഴയായി ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ നടന്ന സംഭവത്തെ തുടർന്നാണ് നടപടി. മത്സരത്തില്‍ മുംബയ് പഞ്ചാബിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
പതിനഞ്ചാം ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗിന്റെ അവസാന പന്ത് ഒരു വൈഡ് യോർക്കറായിരുന്നു. സൂര്യകുമാർ യാദവാണ് ബാറ്റ് ചെയ്തിരുന്നത്. അതിന് അമ്പയർ വൈഡ് നല്‍കിയില്ല.
എന്നാല്‍ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളില്‍ അത് വൈഡാണെന്നാണ് കാണിച്ചത്. ഇതിനിടെ ഡേവിഡും കിറോണ്‍ പൊളളാർഡും റിവ്യൂ നല്‍കുന്നതിന് സൂര്യകുമാർ യാദവിന് ആക്ഷൻ കാണിച്ചു. തുടർന്നാണ് സൂര്യകുമാർ റിവ്യൂ ആവശ്യപ്പെട്ടത്.
