തിരുവനന്തപുരം: ദീപാവലിയുടെ പശ്ചാത്തലത്തില്‍ പഠക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
നിശബ്ദ മേഖലകളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുത്.
നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്കി.
ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശവും കണക്കിലെടുത്ത് ‘ഗ്രീൻ ക്രാക്കറുകള്‍’ (ഹരിതപടക്കങ്ങള്‍) മാത്രമേ സംസ്ഥാനത്ത് വില്‍ക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ എന്നും ‘ഗ്രീൻ ക്രാക്കറുകള്‍’ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലുള്ള 2 മണിക്കൂര്‍ ആക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.
ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കിയതായി നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
