കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി; 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

കൊടകര : കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദേശം. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലാണ് തുടരന്വേഷണം. ജഡ്ജി വിനോദ് കുമാർ എൻ ആണ് ഉത്തരവിട്ടത്.

ധർമ്മരാജൻ അടക്കം 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണം കടത്ത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ട്. 200 സാക്ഷികളാണ് കേസിലുള്ളത്.

തുടരന്വേഷണത്തിന് അനുമതി ലഭിച്ചാൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. വെളിപ്പെടുത്തലിൽ കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതിനാൽ ധർമ്മരാജൻ അടക്കമുള്ളവരൊക്കെ പ്രതിയാക്കാനാണ് പോലീസിന്റെ തീരുമാനം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒൻപത് കോടി രൂപ എത്തിച്ചുവെന്നായിരുന്നു ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് 24 നടത്തിയ വെളിപ്പെടുത്തൽ. പണം എത്തിച്ച ധർമ്മരാജനുമായി ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അതിനുമുൻപ് ചർച്ച നടത്തിയെന്ന സതീഷിന്റെ വെളിപ്പെടുത്തൽ തുടരന്വേഷണം വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.