‘ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങള്‍ നിരോധിക്കണം; പടക്ക നിർമാണ കേന്ദ്രങ്ങള്‍ക്ക് ദേശീയ നിലവാരം ഉറപ്പാക്കണം’: ആവശ്യവുമായി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ

തിരുവനന്തപുരം: ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ.

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം നടന്ന് 14 പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ആവശ്യവുമായി ഉന്നയിച്ചിരിക്കുന്നത്.

സുരക്ഷിത ആഘോഷങ്ങളിലേക്ക് മാറണമെന്നും പടക്ക നിർമാണ കേന്ദ്രങ്ങള്‍ക്ക് ദേശീയ നിലവാരം ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ആവശ്യപ്പെട്ടു.

മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയില്‍ ഇന്നലെ ഉണ്ടായ സ്ഫോടനത്തില്‍ 14 പേർക്കാണ് ജീവൻ നഷ്ടമായത്. 9 മൃതദേഹങ്ങളാണ് ഇതുവരെ മോർച്ചറിയില്‍ എത്തിയത്. അതില്‍ 7 എണ്ണം തിരിച്ചറിഞ്ഞു.

തൃശ്ശൂർ പഴയന്നൂർ സ്വദേശി സുദർശൻ (54), പാലക്കാട് കച്ചൂർ സ്വദേശി വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40), എടപ്പാള്‍ സ്വദേശി മണികണ്ഠൻ (60), മലപ്പുറം കുളത്തൂർ സ്വദേശി സുബ്രമണ്യൻ (50 വയസ്), ചിറക്കല്‍ സ്വദേശി ബിജീഷ്, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33, ഇയാള്‍ വെടിക്കെട്ട്‌ പുരയിലെ ജീവനക്കാരനല്ല, ദേശക്കാരനാണ്) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് പുറമെ 26 ശരീര ഭാഗങ്ങളാണ് മോർച്ചറിയില്‍ ഉള്ളത്.