യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അയൽവാസികളായ അമ്മയും മകനും പോലീസിൽ കീഴടങ്ങി; വീടിൻ്റെ ജനൽ പൊട്ടിച്ചെന്നാരോപിച്ചാണ് പ്രതികൾ യുവാവിനെ മർദ്ദിച്ചത്

ഉപ്പുതറ: ഇടുക്കി ഉപ്പുതറയില്‍ അയല്‍വാസികള്‍ വീട് കയറി മർദിച്ചതില്‍ യുവാവ് മരിച്ച സംഭവത്തിലെ പ്രതികള്‍ കീഴടങ്ങി.

പുക്കൊമ്ബില്‍ എല്‍സമ്മ, മകൻ ബിബിൻ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മാട്ടുതാവളം സ്വദേശി മുന്തിരിങ്ങാട്ട് ജിനീഷ് വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്.

വെള്ളിയാഴ്ച 10 30 ഓടെയാണ് ജനീഷിന് മർദ്ദനമേറ്റത്. വീടിൻ്റെ ചില്ലു പൊട്ടിച്ചെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. മർദ്ദനത്തില്‍ ബോധരഹിതനായ ജെനീഷിനെ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 11 മണിക്ക് ശേഷം സബ്ജില്ലാ കലോത്സവത്തിന്റെ പിരിവിന് എത്തിയവരാണ് ഇയാള്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. പൊലീസ് എത്തി ഉപ്പുതറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ‌

അയല്‍വാസി മങ്ങാട്ടശ്ശേരിയില്‍ രതീഷിന്റെ പറമ്ബില്‍ പണിയെടുക്കുന്നതിനിടയിലാണ് കാപ്പി കുടിക്കാൻ വീട്ടിലെത്തിയ ജിനീഷ് പ്രതികളുടെ വീട്ടിലെത്തി ജനല്‍ തകർക്കുകയും ബഹളം വയ്ക്കുകയും ചെയ്തത്. സംഭവം നടക്കുമ്ബോള്‍ ഒറ്റയ്ക്കായിരുന്ന എല്‍സമ്മ മകൻ ബിബിനെ വിളിച്ചുവരുത്തി ജനീഷിന്റെ വീട്ടിലെത്തി അയാളെ മർദ്ദിച്ച്‌ അവശനാക്കുകയായിരുന്നു. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.