തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ആരതിയെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് അതുൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്ന മർദനം പലരോടും പറഞ്ഞിരുന്നതായി ആരതിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. ആരതി അമ്മക്ക് അയച്ച ചാറ്റും പുറത്ത് വന്നു. 10 മാസമായി നേരിടുന്ന ശാരീരിക പീഡനത്തെ കുറിച്ചാണ് ആരതിയുടെ ആത്മഹത്യ കുറിപ്പ്. ഭർത്താവിൽ നിന്ന് ഒരു സ്നേഹവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും കുറിപ്പിൽ പറയുന്നു.
സാമ്പത്തിക ചൂഷണവും ശാരീരിക പീഡനവും അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ് അതുലിന്റെ കുറ്റസമ്മതം. മകൾക്ക് ഭർത്താവിൽ നിന്ന് പലപ്പോഴും മർദനം ഏറ്റുവാങ്ങേണ്ടി വന്നതായി ആരതിയുടെ മാതാപിതാക്കളും പറയുന്നു. അതിനിടെ ആരതി മർദനത്തെ കുറിച്ച് അമ്മയോട് സംസാരിക്കുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തു വന്നു. ആരതിയുടെ ശരീരത്തിലെ മർദന ദൃശ്യങ്ങളും ചാറ്റിലുണ്ട്.
