മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവിനെ തേടി മുംബൈയിലെത്തിയ കേരള പോലീസ് അക്ഷരാർത്ഥത്തില്‍ ഞെട്ടി. പതിനെട്ട് വർഷം മുമ്പ് മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്നും 30 പവൻ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ ഇപ്പോള്‍ നാല് ജ്വല്ലറികളുടെ ഉടമ. ആഡംബര ബംഗ്ലാവും സ്വന്തം അംഗരക്ഷകരുമായി ജീവിതം വൻ സെറ്റപ്പ്.
മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ 18 വർഷം മുമ്പ് സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ (53) അതി സാഹസികമായാണ് മുംബൈ മുളുണ്ടില്നിന്നും കേരള പോലീസ് പിടികൂടിയത്. 2006ലാണ് ഇയാള്‍ ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ നിന്നും 30 പവൻ സ്വർണവുമായി കടന്നുകളഞ്ഞത്.
നവകേരള സദസ്സില്‍ ജ്വല്ലറി ഉടമ നല്കിയ പരാതിയെ തുടർന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. ആഡംബര ബംഗ്ലാവില്‍ താമസിക്കുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നു സാഹസികമായാണ് അറസ്റ്റ് ചെയ്ത് പോലീസ് മൂവാറ്റുപുഴയിലെത്തിച്ചത്.
മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നല്‍കാമെന്നും വിട്ടയയ്ക്കണമെന്നുമാണ് യാദവ് ആദ്യം അഭ്യർത്ഥിച്ചത്. സമ്പന്നനായ അയല്‍വാസി മോഷണക്കേസില്‍ പോലീസ് തിരയുന്ന പ്രതിയാണെന്നു നാട്ടുകാരില്‍ പലരും ആദ്യം വിശ്വസിച്ചില്ല. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണു പോലീസ് നാട്ടിലേക്കു മടങ്ങിയത്.
കോടതിയില്‍ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കല്ലറയ്ക്കല്‍ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. 15 വർഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയില്‍ താമസിച്ചിരുന്നു. ഇയാള്‍ പതിവായി ജ്വല്ലറിയില്‍നിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയിരുന്നു.
2006ല്‍ ഇങ്ങനെ പോയശേഷം തിരികെയെത്തിയില്ല. മൂവാറ്റുപുഴയിലെ സുഹൃത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതം മുങ്ങുകയായിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പോലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്.
യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ മുംബൈയിലെത്തിച്ചത്. ചില തിരിച്ചറിയല്‍ രേഖകളില്‍നിന്നു മക്കളുടെ അക്കൗണ്ടുകള്‍ കണ്ടെത്തി. മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമയും ചില സൂചനകള്‍ കൈമാറിയിരുന്നു. 18 വർഷം മുമ്പ് മുങ്ങി ചെറിയതോതില്‍ സ്വർണ ബിസിനസ് തുടങ്ങിയ യാദവ് പോലീസ് കണ്ടെത്തുമ്പോഴേക്കും 4 ജ്വല്ലറികളുടെ ഉടമയായിക്കഴിഞ്ഞിരുന്നു.
