തെല്‍അവീവ്: ഗസ്സയില്‍ ഘട്ടംഘട്ടമായുള്ള വെടിനിർത്തലിന് ഇസ്രായേല്‍ സമ്മതിച്ചതായി റിപ്പോർട്ട്. ആദ്യഘട്ടത്തില്‍ 35-40 ഇസ്രായേലി ബന്ദികള്‍ക്ക് പകരം 4000 ഫലസ്തീനി തടവുകാരെ വിട്ടയക്കാനാണ് തീരുമാനം.എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല.
ആദ്യ ഘട്ടത്തില്‍ 45 ദിവസത്തേക്ക് വെടിനിർത്തലിനാണ് ഇസ്രായേല്‍ ഒരുക്കം അറിയിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഹമാസ് ഒരു ബന്ദിയെ വിട്ടയച്ചാല്‍ പകരം 100 ഫലസ്തീനി തടവുകാരെ മോചിപ്പിക്കും. ഇതുപ്രകാരം 40ഓളം ബന്ദികള്‍ക്ക് പകരം ഏകദേശം 4,000 ഫലസ്തീനികള്‍ ജന്മനാട്ടിലെത്തും. ഇതിന്റെ അവസാന നാളുകളില്‍ ചർച്ചയിലൂടെ രണ്ടാം ഘട്ടം സംബന്ധിച്ചുള്ള തീരുമാനത്തിന് അന്തിമരൂപം നല്‍കും. ഈ ഘട്ടത്തില്‍, ഹമാസിന്റെ പിടിയിലുള്ള ഇസ്രായേല്‍ സൈനികരെയും പുരുഷ ബന്ദികളെയും ആയിരക്കണക്കിന് ഫലസ്തീൻ തടവുകാർക്ക് പകരമായി വിട്ടയക്കാനാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്.
മൂന്നാം ഘട്ടത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൈമാറണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നും.അതിനിടെ, ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിന്മാറുകയില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ആയിരക്കണക്കിന് ഫലസ്തീൻ സുരക്ഷാ തടവുകാരെ മോചിപ്പിക്കുകയില്ലെന്നും നെതന്യാഹു പറഞ്ഞതായി ഇസ്രായേല്‍ ടി.വി റിപ്പോർട്ട് ചെയ്തു. “ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളാക്കിയ എല്ലാവരെയും തിരികെ എത്തിക്കുക, ഗസ്സ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാതെ ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കില്ല’ -നെതന്യാഹു പറഞ്ഞു.
