ബംഗളൂരു: ശബരിമല ദർശനത്തിനായി ഇരുമുടി കെട്ട് നിറയ്ക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് ഒൻപത് പേർക്ക് പരിക്ക്.
കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.
ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കെട്ട് നിറയ്ക്കായി നിർമിച്ച പന്തലും പൂർണമായി കത്തി നശിച്ചു. ഇന്ന് സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തർക്കാണ് പൊള്ളലേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവർ കർണാടകയിലെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
