കോട്ടയം: ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം വൻ കഞ്ചാവ് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ.
ചങ്ങനാശേരി സ്വദേശിയായ ഷാരോൺ നജീബ് ആണ് പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
വാറണ്ട് കേസിൽ ഉൾപ്പെടെ പ്രതിയായ ഷാരോണിനെ കണ്ട് തിരിച്ചറിഞ്ഞ ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയും, പരിശോധന നടത്തുകയുമായിരുന്നു.
ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് എന്നാണ് ലഭിക്കുന്ന സൂചന. പരിശോധനയ്ക്ക് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് ടി.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ സന്തോഷ് , പ്രിവന്റീവ് ഓഫിസർ ആന്റണി മാത്യു സിവിൽ എക്‌സൈസ് ഓഫിസർമാരായ രതീഷ് കെ.നാണു, പ്രവീൺ കുമാർ എ.ജി, ഷഫീഖ് വനിതാ സിവിൽ എക്‌സൈസ് ഓഫിസർ നിത്യാ മുരളി, പ്രിയ , ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി.
