ക്രൈസ്തവ സഭകളെ ആക്ഷേപിക്കുന്ന നടപടി പ്രതിക്ഷേധാർഹം; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം : ക്രൈസ്തവ സഭകളെ ആക്ഷേപിക്കുകയും സഭാ മേലദ്ധ്യക്ഷന്മാരെ വ്യകതിപരമായി അപമാനിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതാക്കളായ പി.സി ജോർജിൻ്റെയും മകൻ ഷോൺ ജോർജിൻ്റെയും നിലപാട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം. പി. പറഞ്ഞു.

 

ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് എതിരെ നിരന്തരമായ പീഡനങ്ങൾ ആണ് നടന്നു വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും വൈദീകർക്കും മറ്റ് പ്രവർത്തകർക്കും എതിരെ ക്രൂരമായ ആക്രമണങ്ങൾ നടത്തുന്നു.

മതപരിവർത്തനവും മനുഷ്യകടത്തും ആരോപിച്ച് ക്രൈസ്തവ പുരോഹിതന്മാരെയും കന്യാസ്തീകളെയും രാജ്യദ്രോഹ കുറ്റംചുമത്തി ജയിലിൽ അടക്കുന്നു. ഏറ്റവും ഒടുവിൽ എഫ്സിആർഎ നിയമ ഭേദഗതി കൊണ്ടു വന്ന് മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് കൂച്ച് വിലങ്ങ് ഇടാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്

ഇത്തരം അന്യയമായ നടപടികൾക്ക് എതിരെ പ്രതികരിക്കുന്ന സഭാ മേലദ്ധ്യക്ഷന്മാരെ പരസ്യമായി ആക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നത് തെറ്റായ നടപടിയാണ്.

ന്യൂന പക്ഷ വിരുദ്ധ സമീപനങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന കൈസ്തവ സഭാമേലദ്ധ്യക്ഷന്മാരെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

 

പൂഞ്ഞാർ പാല എന്നിവ അടക്കമുള്ള വിവിധ നിയോജക മണ്ഡലങ്ങളിൽ ഉണ്ടാകാൻ പോകുന്ന ദയനീയ പരാജയത്തിൻ്റെ പാപഭാരം സഭാ നേതൃത്വത്തിൻ്റെ തലയിൽ കെട്ടിവച്ച് മുൻകൂർ ജാമ്യം എടുക്കലാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

 

സാമൂഹിക വിഷയങ്ങളിൽ നിലപാട് എടുക്കുന്ന ദീപിക അടക്കമുള്ള മധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ഇവരുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇത് ബിജെപി ഉത്തരേന്ത്യയിൽ സ്വീകരിച്ചു വരുന്ന ജനാധിപത്യവിരുദ്ധ നയങ്ങൾ കേരളത്തിൽ കൊണ്ടുവരുന്നതിൻ്റെ സൂചനകളാണ്.

സഭയെയും സഭാമേലദ്ധ്യക്ഷന്മാരയും മാധ്യമങ്ങളേയും പി.സി ജോജും മകൻ ഷോണും നിരന്തരം അധിക്ഷേപിക്കുന്നത് അംഗീകരിക്കുന്നുണ്ടോയെന്ന് ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.