യാത്രക്കാർക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞിരിക്കുകയാണ്. നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് രാജ്യത്തെ ആഭ്യന്തര വിമാന യാത്രാ നിരക്ക് ഇടിഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെടാറുള്ള ഡിസംബർ സാമ്പത്തിക പാദത്തിലാണ് വിമാന നിരക്ക് കുത്തനെ കുറഞ്ഞത്. ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതാണ് ഈ ഇടിവിന് കാരണം എന്നാണ് വിദഗ്‌ധർ പറയുന്നത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകിയതിനെ തുടർന്ന് നൂറുകണക്കിന് വിമാന സർവീസുകളാണ് ഇൻഡിഗോ അന്ന് റദ്ദാക്കിയത്.
ഡിസംബർ പാദത്തിൽ ടിക്കറ്റ് നിരക്ക് ഒരു ശതമാനമാണ് കുറഞ്ഞതെന്ന് എലാറ കാപ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2024ൽ 5485 രൂപയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് 2025ൽ 5436 രൂപയിലേക്ക് താഴ്ന്നിരുന്നു. അതേസമയം ആഭ്യന്തര വ്യോമഗതാഗതത്തിലെ 300 റൂട്ടുകളിലെ നിരക്കുകളിൽ ഡിസംബർ പാദത്തിൽ ആറ് ശതമാനം കുറവ് അനുഭവപ്പെട്ടതായി എലാറ കാപിറ്റലിലെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം ഗണ്യമായ കുറവുണ്ടായതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രേഖകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ 43.2 ദശലക്ഷം വിമാനയാത്രികർ ഉണ്ടായിരുന്നെങ്കിൽ ഏപ്രിൽ-ജൂൺ കാലയവളിൽ 42 ദശലക്ഷമായി കുറയുകയായിരുന്നു. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ വീണ്ടും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു. ഈ കാലയളവിൽ 38.2 ദശലക്ഷമായാണ് കുറഞ്ഞത്.
