രണ്ട് ഊണ്, ഒരു ബീഫ് ബിരിയാണി, ഒരു ചാള വറുത്തത്; ബില്ല് വന്നപ്പോൾ കണ്ണുതള്ളി; സ്വര്‍ണം കൊണ്ടുള്ള മത്തിയാണോയെന്ന് സോഷ്യൽമീഡിയ; രണ്ടുപേരുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ വില 4,340 രൂപ; ഒരു ചാള വറുത്തതിന് 4,060; ബിൽ സോഷ്യൽമീഡിയയിൽ വൈറൽ

കൊച്ചി: വീട്ടിലെ ഭക്ഷണമാണ് ഇഷ്ടമെന്ന് പറഞ്ഞാലും പലപ്പോഴും ഹോട്ടല്‍ ഭക്ഷണത്തേയും ആശ്രയിക്കേണ്ടി വരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കൊച്ചിയിലെ ഒരു ഹോട്ടലില്‍ കിട്ടിയ ബില്ല് കണ്ടാല്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും തയ്യാറാകില്ല. കൊച്ചിയിലെ അമൃത ഹോസ്പിറ്റലിന് സമീപത്തുള്ള പോണേക്കരയിലെ ന്യൂ മലബാര്‍ റസ്‌റ്റോറന്റില്‍ നിന്ന് 70 രൂപ വിലയുള്ള രണ്ട് ഊണ്, 140 രൂപ ഈടാക്കുന്ന ഒരു ബീഫ് ബിരിയാണി പിന്നെ ഒരു ചാള വറുത്തത് എന്നിവയാണ് ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്.

ഒടുവില്‍ ബില്ല് വന്നപ്പോള്‍ അതില്‍ ചാള വറുത്തതിന് അടിച്ചിരിക്കുന്ന വിലയാകട്ടെ 4060 രൂപയും. ബില്ലിന്റെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയും ചെയ്തു. കേരളത്തിലെ ഒരു സാധാരണ ഹോട്ടലില്‍ ഒരു ചാള വറുത്തതിന് 4060 രൂപയോ, സ്റ്റാര്‍ ഹോട്ടലിലെ ഷെഫ് തയ്യാറാക്കുന്നതിന് പോലും ഈ വില വരില്ലല്ലോ, അതെന്താ സ്വര്‍ണം കൊണ്ടാണോ കറി ഉണ്ടാക്കിയത്.

ഇനി മത്തിക്ക് വില കൂടി നിന്നപ്പോള്‍ ഉള്ള മീനാണോ, തുടങ്ങി നിരവധി കമന്റുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ബില്‍ പ്രിന്റ് ചെയ്തപ്പോഴുള്ള സാങ്കേതിക തകരാറാണ് വില ഇത്രയും കൂടുതലായി കാണിക്കുന്നതിന് കാരണമെന്ന് കമന്റ് ബോക്‌സില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സാങ്കേതിക പിഴവ് വന്നുവെങ്കില്‍ ആ ബില്ല് കസ്റ്റമറിന് കൊടുത്ത പ്രവര്‍ത്തിയേയും വിമര്‍ശിക്കുന്നവരുണ്ട്.

പ്രായമായവരോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോ ആണെങ്കില്‍ എന്ത് ചെയ്യുമായിരുന്നു തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.