ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത്; കേസ് എടുത്തിരിക്കുന്നത് മേക്കപ്പ് മാനേജർക്കെതിരെ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ; പൊൻകുന്നം പോലീസ് രജിസ്റ്റർ ചെയ്ത കേസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി; ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പോലീസിൽ പരാതി നൽകുന്നത് ഇതാദ്യം

കോട്ടയം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.

കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പൊൻകുന്നം പോലീസ് രജിസ്റ്റർ ചെയ്ത കേസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി.

പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു. പിന്നാലെ പോലീസിലും പരാതി നൽകുകയായിരുന്നു.

ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പോലീസിൽ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊൻകുന്നത്തും നൽകിയ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.