തിരുവനന്തപുരം: 25,000 രൂപ നോക്കുകൂലി നല്‍കാതെ സാധനങ്ങളിറക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ് ചെയ്തു.
മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ് ചെയ്തത്. സെൻട്രല്‍ സ്റ്റേഡിയത്തില്‍ എഴുപതിനായിരം രൂപയുടെ പന്തല്‍ നിർമ്മിക്കാനുള്ള സാമഗ്രികള്‍ ഇറക്കാനായിരുന്നു തൊഴിലാളികള്‍ 25,000 രൂപ നോക്കുകൂലി ചോദിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. സെൻട്രല്‍ സ്റ്റേഡിയത്തില്‍ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചതോടെ ചുമട്ടുതൊഴിലാളികള്‍ എത്തി. സാധനങ്ങളിറക്കാൻ തങ്ങളുടെ ജോലിക്കാരുണ്ടെന്ന് പന്തല്‍ പണി കരാറെടുത്തയാള്‍ പറഞ്ഞതോടെ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞു.
മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികള്‍. 70,000 രൂപയ്ക്കാണ് പന്തല്‍പണിക്കാരൻ ഈ ജോലിക്കു കരാറെടുത്തിരുന്നത്.
എന്നാല്‍, കരാറുകാരനോട് തൊഴിലാളികള്‍ നോക്കുകൂലിയായി 25,000 രൂപ ചോദിച്ചു. പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികള്‍ വഴങ്ങിയില്ല. കൂടാതെ സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തുകയും ചെയ്തു.
ഇതോടെ കരാറുകാരൻ കന്റോണ്‍മെന്റ് പോലീസില്‍ പരാതിപ്പെട്ടു. പിന്നീട് മന്ത്രി വി.ശിവൻകുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധികളും പോലീസും നേരിട്ടു നടത്തിയ പരിശോധനയില്‍ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു.
തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവർ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്. പണിസാധനങ്ങള്‍ കരാറുകാരന്റെ ജോലിക്കാർതന്നെ ഇറക്കി.
