ഇലക്‌ട്രിക് ബസ് വിവാദത്തിനു പിന്നാലെ ഗതാഗത വകുപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇനി എടുക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.

 

തിരുവനന്തപുരം: ഞാന്‍ പറയുന്നത് സത്യമാണെന്ന് ദൈവത്തിനു അറിയാം. അത് ഒരിക്കല്‍ തെളിയും. ഞാന്‍ ആരെയും ദ്രോഹിക്കാറില്ല. എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വാഹന നികുതി കൂടുതലാണ്. വാഹന രജിസ്‌ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാല്‍ ആരും കൊല്ലാന്‍ വരേണ്ടെന്നും മന്ത്രി പറഞ്ഞൂ.

ഞാന്‍ ഇനി കണക്ക് പറയുന്നില്ല.ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്‌ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്നും ഇനി പുതിയ ബസുകള്‍ വാങ്ങില്ലെന്നും ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ഇത് തിരുത്തിയ സിപിഎം ഇലക്‌ട്രിക് ബസുകള്‍ ലാഭത്തിലാണെന്നും പുതിയ ബസുകള്‍ വാങ്ങാനുള്ളത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും മന്ത്രിസഭ എടുത്തതാണെന്നും സിപിഎം പ്രതികരിച്ചിരുന്ന. അത് വേണ്ട എന്ന് വയ്ക്കാന്‍ മന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.