എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം; പ്രണയബന്ധം ഭാര്യ അറിയാതിരിക്കാൻ ആൺസുഹൃത്ത് കൊലപാതകം നടത്തി

കോഴിക്കോട് എലത്തൂരില്‍ കഴിഞ്ഞ ദിവസം യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ആണ്‍സുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്തേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വൈശാഖനും യുവതിയും തമ്മില്‍ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താന്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ വർക്ക് ഷോപ്പിലേക്ക് വൈശാഖൻ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് കയര്‍ കെട്ടി. യുവതി കയറില്‍ കുരുക്കിട്ട ഉടന്‍ വൈശാഖൻ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. വൈശാഖൻ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.