‘കട്ടൻ ചായയും പരിപ്പുവടയും’ ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഡിജിപിയുടെ നിർദേശം; കേസെടുക്കാതെയാണ് അന്വേഷണം നടത്തുക

കോട്ടയം: ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ടുള്ള ഇ പി ജയരാജന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദേശം.

ഇ.പി ജയരാജന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപിയുടെ നിര്‍ദേശം. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി.

സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പെടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇപിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍

തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്ന് ഇ പി പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് ഇന്നും. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണിത്.

ഞാന്‍ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സും, മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാന്‍ താത്പര്യമറിയിച്ചു. മാതൃഭൂമിയുടെ ശശിയും ഞാനുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അങ്ങനെ നില്‍ക്കുയാണ് പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമം – ഇ പി വിശദീകരിച്ചു.