ഇ പി ജയരാജന്‍റെ ആത്മകഥ വിവാദം; കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തത ഇല്ല; വീണ്ടും വിശദ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരം: ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്.

കോട്ടയം ജില്ലാ പൊലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോർട്ട്, വ്യക്തത ഇല്ലെന്ന കാരണത്താല്‍ ഡിജിപി മടക്കിയിരുന്നു.
ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയില്‍ നിന്നെങ്കില്‍ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ് ആവശ്യം.

ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് മൊഴി നല്‍കിയ ഇ പി ജയരാജൻ പക്ഷെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.

ആത്മകഥയുടെ പകർപ്പ് പുറത്ത് പോയതുള്‍പ്പെടെ എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉള്‍പ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരും.