ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സമരം നിര്‍ത്തി സിഐടിയു; തിങ്കളാഴ്ച മുതല്‍ ടെസ്റ്റുമായി സഹകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം നിർത്തിവെച്ച്‌ സിഐടിയു.

തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. നിർദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം. മെയ് 23 ന് ഗതാഗതമന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തും. ചർച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും സിഐടിയു വാർത്താക്കുറിപ്പില്‍ അറിയിച്ചു.

അതേ സമയം, സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഇളവ് വരുത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പ്രതിദിനം 40 ലൈസൻസ് അനുവദിക്കുമെന്നതടക്കമുള്ള ഇളവുകളാണ് വരുത്തിയത്.

15 വർഷം കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാൻ 6 മാസം സാവകാശവും നല്‍കും. സമരം പിൻവലിച്ച സിഐടിയു തിങ്കളാഴ്ച മുതല്‍ ടെസ്റ്റുമായി സഹകരിക്കുമെന്ന് അറിയിച്ചു.

കടുംപിടുത്തം വിട്ട് ഇളവുകളുമായാണ് ഗതാഗതവകുപ്പ് ഉത്തരവ്. പ്രതിദിന ലൈസൻസ് 30 ല്‍ നിന്ന് 40 ആക്കി. ഇതില്‍ 25 പുതിയ അപേക്ഷകർക്ക്. 10 റീ ടെസ്റ്റ്. അഞ്ച് വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ടവർക്ക്. ഈ വിഭാഗം ഇല്ലെങ്കില്‍ അഞ്ച് എണ്ണം പുതിയ അപേക്ഷയില്‍ മുൻഗണനയുള്ളവർക്ക്. ആദ്യം റോഡ് ടെസ്റ്റ് പിന്നെ എച്ച്‌ ആയിരിക്കും. ഇരട്ട ക്ലച്ചും ബ്രേക്കും ഉള്ള വാഹനങ്ങള്‍ ഒഴിവാക്കാൻ മൂന്ന് മാസത്തെ സാവകാശം ഉണ്ട്.