തിരുവനന്തപുരം: പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തല്‍, കടി എന്നിവയേറ്റാല്‍ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ പേവിഷബാധയ്‌ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍ ഉടൻ തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക.
കാലിലെ വിണ്ടുകീറലില്‍ മൃഗങ്ങളുടെ ഉമിനീർ, മൂത്രം തുടങ്ങിയവ പറ്റാതിരിയ്‌ക്കാൻ ശ്രദ്ധിയ്‌ക്കുക.
വളർത്തുമൃഗങ്ങളോ വീട്ടില്‍ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാല്‍ ജാഗ്രത പാലിയ്‌ക്കുക.
ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാല്‍ അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കുക. കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുത്.
വീട്ടില്‍ വളർത്തുന്ന മൃഗത്തില്‍ നിന്നായാലും വാക്‌സിൻ എടുത്ത മൃഗത്തില്‍ നിന്നായാലും കുഞ്ഞുമൃഗങ്ങളില്‍ നിന്നായാലും കടി, പോറല്‍, എന്നിവ ഉണ്ടായാല്‍ അവഗണിക്കാതെ പേവിഷബാധയ്‌ക്കെതിരെയുള്ള ഐഡിആർവി വാക്സിൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ നിർദ്ദേശിച്ചു.
