വിവാഹമോചനത്തിനുശേഷം മാനസിക സമ്മര്‍ദ്ദം; യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന

കല്‍പറ്റ: യുവ ഡോക്ടർ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന.

ജനറല്‍ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.ഇ.ഫെലിസ് നസീറിനെ (31) ആശുപത്രി ക്യാംപസിലെ വസതിയില്‍ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടൻ വീട്ടില്‍ നസീറിന്റെ മകളാണ്.
ആറ് മാസം മുൻപാണ് നിയമപരമായി ഫെലിസ് വിവാഹബന്ധം വേർപെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

മുൻ ഭർത്താവും ഡോക്ടറാണ്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നാണു വിവരം. മുൻ ഭർത്താവുമായി ഫെലിസിനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചു. ഫെലിസിനു ചെറിയ കുട്ടിയുണ്ട്.

ഫെലിസിന്റെ ഉമ്മ അസ്മാബീവി നഴ്സായിരുന്നു. അസ്മാബീവിയും നസീറും ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. സഹോദരൻ ഷാനവാസും ഗള്‍ഫിലാണ്. തെക്കൻ ജില്ലയില്‍ നിന്നാണ് ഇവർ ജോലി സംബന്ധമായും പഠന ആവശ്യത്തിനുമായി കോഴിക്കോട് എത്തി ഫറോക്കില്‍ വീട് വാങ്ങിയത്.

ഫെലിസ് മെഡിക്കല്‍ കോളജ് ക്യാംപസിലായിരുന്നു താമസം. അതിനാല്‍ നാട്ടുകാരുമായി ഇവർക്കു വലിയ ബന്ധമുണ്ടായിരുന്നില്ല. ഫറോക്കിലെ വീട്ടില്‍ വല്ലപ്പോഴുമേ ഇവർ താമസത്തിനെത്തിയിരുന്നുള്ളു. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മർദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.