ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളില്‍ വീഴ്ച; കൈക്കൂലിയായി ആവശ്യപ്പെട്ടത് 10,000 രൂപ; വയനാട് ഡെപ്യൂട്ടി കളക്ര്‍ക്ക് സസ്പെന്‍ഷൻ

കല്‍പ്പറ്റ: ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീതയ്ക്കെതിരെ നടപ‍ടി.

സി ഗീതയെ സസ്പെന്‍ഡ് ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ദേവസ്യയുടെ പരാതിയിലാണ് നടപടി.

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടാണ് പരാതി. ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച്‌ 10000 രൂപ ഡെപ്യൂട്ടി കളക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് ഉള്‍പ്പെടെയാണ് പരാതി. കൃത്യവിലോപവും ചട്ടലംഘനവുമായതിനാല്‍ അന്വേഷണ വിധേയമായാണ് ഗീതയെ സസ്പെന്‍ഡ് ചെയ്തത്.

നൂല്‍പ്പുഴ വില്ലേജിലെ പത്ത് സെന്‍റ് ഭൂമി തരം മാറ്റുന്നതിനായി കെ ജെ ദേവസ്യ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് പരാതി. അനാവശ്യ തടസം ഉന്നയിച്ച്‌ ഭൂമി തരം മാറ്റുന്ന നടപടിയില്‍ അലംഭാവം വരുത്തിയെന്നാണ് പരാതി.

പതിനായിരം രൂപ തരാമെങ്കില്‍ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള്‍ ആവശ്യപ്പെട്ടുവെന്നുമാണ് കെ ജെ ദേവസ്യയുടെ പരാതി. പണം നല്‍കാനുള്ള ആവശ്യം നിരസിച്ചതോടെ തരം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചുവെന്നുമാണ് പരാതി.