ഡെറാഡൂണിൽ നീറ്റ് പരീക്ഷ നടക്കാനിരിക്കെ ജീവനൊടുക്കി 23കാരി; പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം അലട്ടിയിരുന്നുവെന്ന് വിവരം

ഡെറാഡൂണ്‍ : നീറ്റ് പുന:പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം 23കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. പട്ടേല്‍ നഗറിന് കീഴിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

‘അമ്മേ-അച്ഛാ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’, എന്നാണ് യുവതിയുടെ കുറിപ്പിലുള്ളത്. യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുന്‍ ശ്രമങ്ങളില്‍ അവര്‍ പരാജയപ്പെട്ടിരുന്നുവെന്നും അതിന്റെ സമ്മര്‍ദ്ദത്തിലും നിരാശയിലുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറിപ്പും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചു വരികയാണ്.