വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ;ഐ സി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കി മുന്നോട്ട് പോകാൻ എല്‍ഡിഎഫ്.

സാമ്പത്തിക ഇടപാട് ആരോപണം ഉയ‍ർന്ന ഐ സി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാർച്ച്‌ നടത്തിയാണ് പ്രതിഷേധിച്ചത്.

അതേസമയം, ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് എടുത്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തില്‍ പരാമർശിക്കുന്നവർക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുക.

എന്നാല്‍ ആർക്കൊക്കെ എതിരെ കുറ്റം ഉണ്ടാകുമെന്നത് തീരുമാനമായിട്ടില്ല.
നിലവില്‍ കെപിസിസി പ്രസിഡണ്ടിനെ അഭിസംബോധന ചെയ്തുള്ള കത്തില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണൻ,ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ,കെ കെ ഗോപിനാഥൻ,കെ എല്‍ പൗലോസ് തുടങ്ങിയവരുണ്ട്.

എന്നാല്‍ ആത്മഹത്യ കുറുപ്പില്‍ ആരുടെയും പേരുകള്‍ പ്രത്യേകം പരാമർശിച്ചിട്ടില്ല. കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ആകുമ്പോഴേക്കും ആയിരിക്കും ആർക്കൊക്കെ എതിരെ ആത്മഹത്യാപ്രേരണ കുറ്റം എന്നതില്‍ അന്തിമ തീരുമാനം ആവുക എന്നാണ് വിവരം.