വിവാഹം കഴിഞ്ഞിട്ട് വെറും 15 ദിവസം മാത്രം; മരണം അനുവിനെയും നിഖിലിനെയും കവര്‍ന്നെടുത്തത് മധുവിധുയാത്ര കഴിഞ്ഞെത്തിയപ്പോള്‍

പത്തനംതിട്ട: അനുവിന്റെയും നിഖിലിന്റെയും ദാമ്പത്യം നീണ്ടത് വെറും പതിനഞ്ചുദിവസം മാത്രം.

ആയിരമായിരം സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് കാലെടുത്തവച്ച ആ യുവമിഥുനങ്ങളുടെ ജീവൻ കാറപകടത്തിന്റെ രൂപത്തില്‍ മരണം കവർന്നെടുക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് കാനഡയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനുമുൻപാണ് മധുവിധുവിനായി ഇരുവരും മലേഷ്യയിലേക്ക് പോയത്. മധുവിധു യാത്രയുടെ മധുര സ്മരണകളുമായി നാട്ടില്‍ മടങ്ങിയെത്തിയ അവർ വിമാനത്താളവത്തില്‍ നിന്ന് പ്രിയപ്പെട്ടവരോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനംതിട്ട കൂടല്‍മുറിഞ്ഞകല്ലില്‍ പുലർച്ചെ നാലുമണിയോടെയുണ്ടായ വാഹനാപകടത്തിലാണ് മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും മരിച്ചത്. കഴിഞ്ഞ നവംബർ 30നായിരുന്നു ആഘോഷപൂർവം ഇവരുടെ വിവാഹം നടന്നത്.

വീടിന് കഷ്ടിച്ച്‌ ഏഴുകിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. നിഖിന്റെ അച്ഛൻ മത്തായി ഈപ്പൻ, അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ ആന്ധ്രക്കാരായ ശബരിമല തീർത്ഥാടകരുടെ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നു. ഏറെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

ബിജുവാണ് കാർ ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പാേയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.