ഡൽഹി: പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി.
ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിനും അനുബന്ധ സേവനങ്ങള്‍ക്കും വില വർധിക്കാനുള്ള സാധ്യതയേറി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സമാനമായ രീതിയില്‍ വില വർധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 195.50 രൂപ വർധിച്ചു. അതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 2078 രൂപയായി.
അതെസമയം കൊല്‍ക്കത്തയില്‍ 218 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സിലിണ്ടർ വില 2208 രൂപയിലേക്കാണ് കുതിച്ചത്.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളിലും സിലിണ്ടറിന് 2100 രൂപക്ക് മുകളിലേക്ക് വില ഉയർന്നു. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ല എന്നത് ആശ്വാസകരമാണ്.
