കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ: തോക്ക് കസ്റ്റഡിയിലെടുത്തു; വിശദ പരിശോധന നടത്തി പൊലീസ്

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്.

 

കോണ്‍ഫിഡന്റ് പെന്റഗൻ കോർപ്പറേറ്റ് ഓഫീസില്‍ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. എഫ്‌എസ്‌എല്‍ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്.

 

വെടിവെച്ച തോക്ക് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

 

കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും എല്ലാം കസ്റ്റഡിയില്‍ എടുക്കാൻ പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. സി ജെ റോയ്‌ ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്.

 

വെടിയുതിർത്ത ശബ്ദം കേട്ട് ഐടി ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരില്‍ നിന്നും വിശദമായി മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി ജെ റോയ്‌യുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.