സ്‌കൂളിലേക്ക് പോകവെ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ച്‌ കാറിനും മതിലിനുമിടയില്‍ കുരുങ്ങി; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: സ്‌കൂളിലേക്ക് പോകവെ കാറിടിച്ച്‌ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.

തിരൂര്‍ തലക്കടത്തൂരില്‍ നിയന്ത്രണംവിട്ട കാറിടിച്ച്‌ കാറിനും മതിലിനുമിടയില്‍ കുരുങ്ങിയാണ് അപകടം.
തലക്കടത്തൂര്‍ സ്വദേശി നെല്ലേരി സമീറിന്റെയും ഹഫ്‌സത്തിന്റേയും മകന്‍ മുഹമ്മദ് റിബ്ഷാന്‍ (7) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ തലക്കടത്തൂര്‍ പാറാള്‍ പള്ളിക്ക് മുന്‍പില്‍ വെച്ചായിരുന്നു അപകടം.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥി നിയന്ത്രണംവിട്ടെത്തിയ കാറിടിച്ച്‌ കാറിനും മതിലിനുമിടയില്‍ കുരുങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. തലക്കടത്തൂര്‍ നോര്‍ത്ത് എ.എം.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് റിബ്ഷാന്‍. സഹോദരങ്ങള്‍: റിസ്വാന്‍, റയാന്‍.