കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന ചോദ്യം കലാശിച്ചത് കൊലപാതകത്തിൽ. കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ? എന്ന ചർച്ചക്കൊടുവിലാണ് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയത്. ജൂലൈ 24 -ന് തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം.
ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് ആ ചോദ്യം ചോദിച്ചു, കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ?
അതോടെ, ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കം തന്നെ ഉടലെടുത്തു. കൂടുതൽ വഴക്ക് വേണ്ട എന്ന് കരുതി വാഗ്വാദം അവസാനിപ്പിച്ച് കാദിർ അവിടെ നിന്നും പോകാനിറങ്ങുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ തന്റെ ബൈക്കിൽ ഡിആർ കാദിറിനെ പിന്തുടർന്നു.
പിന്നീട്, കയ്യിലുണ്ടായിരുന്ന ഇന്തോനേഷ്യയിലെ ഒരു പരമ്പരാഗത ആയുധമുപയോഗിച്ച് കാദിറിനെ വെട്ടുകയും ചെയ്തു. അടുത്തുണ്ടായിരുന്നയാളാണ് കാദിറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിക്കുകൾ ഗുരുതരമായതിനാൽ കാദിർ മരണപ്പെടുകയായിരുന്നു.
പിന്നാലെ, ഡിആറിനെ പൊലീസ് അറസ്റ്റും ചെയ്തു. പൊലീസ് പറയുന്നത് ഈ സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു അതാണ് ഒരു ദുരന്തത്തിൽ കലാശിച്ചത് എന്നാണ്. ഇന്തോനേഷ്യയിൽ നേരത്തെയും ഇതുപോലെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തതിനെ തുടർന്ന് ഒരാൾ സുഹൃത്തിനെ വെട്ടിക്കൊന്നിരുന്നു.
