ചെറുതുരുത്തിയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു; ഒരാൾ ഓടി രക്ഷപ്പെട്ടു; ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി ഇവരിൽ നിന്നും ഇറച്ചി കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടി

ചെറുതുരുത്തി : കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഒരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി.
പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം കുളമ്ബ് ഭാഗത്തുനിന്ന് കാട്ടുപന്നിയെ വേട്ടയാടി പാചകം ചെയ്യാൻ ശ്രമിച്ച കിള്ളിമംഗലം കാങ്കലാത്ത് വീട്ടില്‍ കെ.ആർ. രാജേഷ് (40), കിള്ളിമംഗലം ലക്ഷംവീട് കോളനി ചക്കുംപറമ്ബ് വീട്ടില്‍ ഷെഫീഖ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കിള്ളിമംഗലം കുളമ്ബ് കാവും പറമ്ബില്‍ ശ്രീജേഷ് എന്ന കണ്ണനുവേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി.
ഇറച്ചി കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന ഒരു സ്കൂട്ടറും ഇവരില്‍നിന്ന് പിടികൂടിയിട്ടുണ്ട്.

മായന്നൂർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. വിജയപ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.എല്‍. സാജു, ഓഫിസർമാരായ ആർ. ദിനേശൻ, പി. ഹരീഷ്, കെ. സുനിത, എം.ആർ. ജിതിൻ രാജ്, പി. ശശികുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.