വിശപ്പ് സഹിക്ക വയ്യാതെ പോത്തുണ്ടിമലയില്‍ 35 മണിക്കൂറോളം കൊലയാളി; പൊലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച്‌ മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര ഒടുവിൽ കുടുങ്ങി; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പുറത്തിറക്കി വിടണമെന്ന് നാട്ടുകാര്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കസ്റ്റഡിയില്‍.

പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ മട്ടായി മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഉടന്‍ നെന്മാറ സ്റ്റേഷനില്‍ എത്തിക്കും.

രണ്ടു ദിവസത്തോളമായി പ്രതിയെ പിടികൂടാത്തതില്‍ പൊലീസ് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു.

ഇയാളെ വിഷം കഴിച്ചോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പൊലീസ് ഇവിടെ നിന്നും ബലംപ്രയോഗിച്ച്‌ പുറത്തിറക്കി. ഒരു വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചുവെന്നും സംശയമുണ്ട്.

പോത്തുണ്ടി മലയിലെ ഇന്ന് തെരച്ചില്‍ അവസാനിപ്പിച്ച്‌ മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു.

ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയില്‍ നിന്നും പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.