കോട്ടയം: കോട്ടയം ചെങ്ങളം ഭാഗത്തുള്ള സർക്കാർ സ്‌കൂളിലെ അറബി അദ്ധ്യാപകനായ സാലിഹ് ടി. എസ്. നെ കോട്ടയം ഫാസ്‌റ്റ് ട്രാക്ക് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
2023 കാലത്ത് സർക്കാർ സ്‌കൂളിൽ അറബി അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി 3-ാം ക്ലാസ്സ് വിദ്യാർത്ഥിനികളോട് ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയതിന് പ്രതിക്കെതിരായി ഇന്ത്യൻ ശിക്ഷാ നിയമം 354 ഉം, കുട്ടികൾക്കെതിരായുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള പോക്സോ വകുപ്പുകൾ പ്രകാരവും കുമരകം പോലീസ് കേസെടുത്തിട്ടുള്ളതാണ്.
ക്ലാസ്സ് സമയത്ത് ഇരയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രത്യേക ആരോപണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 9 സാക്ഷികളെ വിസ്തരിക്കുകയും പതിമൂന്നോളം രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്‌ജ് സതീഷ്‌കുമാർ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ കെ.എസ്.ആസിഫ്, അജയകുമാർ, വിവേക് മാത്യു വർക്കി, സൽമാൻ, ലക്ഷ്മി, നെവിൻ, മീര, കിഷോർ എന്നിവർ ഹാജരായി. അദ്ധ്യാപകർ തമ്മിലുള്ള പകപോക്കലാണ് ടി കേസിനു കാരണം.
