ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി; 13 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ

പാലക്കാട്: പാലക്കാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വരുന്നു. ആർടിഒ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു. 13 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.

എംവിഐ ശരത് സേനൻ, എഎംവിഐ അൻഷാദ് ഒ ഐ, എഎംവിഐ പ്രവീണ്‍ കുമാര്‍, എഎംവിഐ മനു ടി ആര്‍, ഒഎ അഖിൽ, എഎംവിഐ പരീദ്, ഒ എ മിനി, എഎംവിഐ സജീവ്, ഒഎ നിഷ ദേവി, എഎംവിഐ മണികണ്ഠൻ, ഒഎ നിഥിൻ, എഎംവിഐ സുധീഷ്, ഒഎ മിഥുൻ വിശ്വനാഥൻ എന്നിവര്‍ക്കെതിരെ നടപടി വരും. വാളയാർ, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ 10ന് രാത്രി മുതൽ 11ന് പുലര്‍ച്ചെ വരെയാണ് പരിശോധന നടത്തിയത്.

10ന് രാത്രി 11 മുതൽ 11ന് പുലര്‍ച്ചെ മൂന്ന് വരെ നടത്തിയ മിന്നൽ പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നവരിൽ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി.