കോട്ടയം: ബ്രോയിലർ ചിക്കനുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ സമൂഹത്തിലുണ്ട്.
എന്തൊക്കെയുണ്ടായാലും ഹോട്ടലിന് മുന്നിലൂടെ പോകുമ്പോള്‍ ചിക്കൻ വിഭവത്തിന്റെ ഗന്ധമടിച്ചു കഴിഞ്ഞാല്‍ അതിന്റെ സ്വാദറിയാതെ നമുക്ക് സമാധാനമുണ്ടാകില്ല.
1950കള്‍ മുതല്‍ ബ്രോയിലർ ചിക്കൻ ലോകത്ത് ഉപയോഗിച്ച് തുടങ്ങുന്നുണ്ടെങ്കിലും 2025 എത്തി നില്‍ക്കുമ്പോഴേക്ക് അന്നുണ്ടായിരുന്നതിന്റെ 300 ഇരട്ടി വേഗതയിലാണ് അവയെ ഇപ്പോള്‍ വളർത്തുന്നത് എന്നുകൂടി അറിയണം.
സെലക്‌ടീവ് ബ്രീഡിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
സെലക്‌ടീവ് ബ്രീഡിംഗിന്റെ ഭാഗമായി ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ഇത്തരം കോഴികള്‍ക്ക് ഉണ്ടാകും. അതിനെ പ്രതിരോധിക്കാൻ ഒന്നാം ദിവസം തന്നെ വാക്‌സിനേഷൻ ആരംഭിക്കും.
ബ്രോയിലർ ചിക്കന്റെ ഏറ്റവും പ്രധാന പ്രശ്നം ആന്റിബയോട്ടിക് റെസിസ്‌റ്റൻസ്. സമൂഹത്തെ മുഴുവനും ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണിത്. സകലവിധ അസുഖങ്ങളും ഉണ്ടാകുന്ന ബ്രോയിലർ കോഴികളില്‍ വലിയ തോതിലുള്ള ആന്റിബയോട്ടിക്കുകളാണ്
പ്രയോഗിക്കുന്നത്.
ഇതിലൂടെ മള്‍ട്ടി ഡ്രഗ് റെസിസ്‌റ്റൻസ് ബാക്‌ടീരിയകള്‍ മനുഷ്യശരീരത്തിലേക്ക് എത്തും. ഒരു വർഷം ഏതാണ്ട് 70 ലക്ഷത്തോളം ആള്‍ക്കാരാണ് മള്‍ട്ടി ഡ്രഗ് റെസിസ്‌റ്റൻസ് (എംഡിആർ) ബാക്‌ടീരിയ ബാധമൂലം മരണമടയുന്നത്. ഈ രോഗത്തിനെതിരെയുള്ള ആന്റിബയോട്ടിക്കും നിലവില്‍ ലഭ്യമല്ല.
പിന്നെ പ്രതിരോധിക്കാൻ കഴിയുന്നത് പാചകത്തിലൂടെയാണ്. ബ്രോയിലർ കോഴി വാങ്ങിയാലുടൻ കഴുകി വൃത്തിയാക്കി 80 ഡിഗ്രിയിലെങ്കിലും വേവിക്കണം. 10 മിനിട്ടോളം വേവ് നീളുകയും വേണം. ഇറച്ചി കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന കത്തി, കട്ടിംഗ് ബോർഡ് എന്നിവ ചൂട് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ചുതന്നെ കഴുകണം.
