തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം കുത്തനെ കൂട്ടിയിട്ടും തർക്കവും പരാതിയും അവസാനിക്കുന്നില്ല.
27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേല്‍ക്കുമ്പോഴും പാർട്ടിക്കുള്ളില്‍ തർക്കം രൂക്ഷമാണ്. കൂടുതല്‍ വോട്ട് കിട്ടിയ പലർക്കും സ്ഥാനം കിട്ടാതെ പോയതും പ്രായപരിധി കഴിഞ്ഞ ചിലർക്ക് കസേരകിട്ടിയതുമെല്ലാം പരാതിക്ക് കാരണമായിട്ടുണ്ട്.
പാലക്കാട് ജില്ലയിലാണ് ആദ്യം തർക്കം രൂക്ഷമായതെങ്കില്‍ മറ്റു ജില്ലകളിലും പരാതികള്‍ ഉയർന്നിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോള്‍ ബിജെപിയില്‍ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പിടിമുറുക്കുന്ന കാഴ്ച്ചയാണ്.
തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റുമാരില്‍ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെെ പിന്തുണയ്ക്കുന്നവരെക്കാള്‍ കൂടുതല്‍ വി മുരളീധരനൊപ്പം നില്‍ക്കുന്നവർ ജില്ലാ അധ്യക്ഷന്മാരായതോടെ വി മുരളീധരൻ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
27 സംഘടനാ ജില്ലാ പ്രസിഡന്റുമാരില്‍ നാലിടത്ത് മാത്രമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുള്ളത്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന മൂന്ന് പേരുണ്ട്. ബാക്കി ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ്. അതില്‍ തന്നെ കരമന ജയൻ അടക്കം വി മുരളീധരനെ പിന്തുണക്കുന്നവരാണ് സുരേന്ദ്രന്റെ നോമിനികളെക്കാള്‍ കൂടുതലുള്ളത്.
