പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്ത് പോലീസ്

കണ്ണൂർ : പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ മാതാപിതാക്കളുടെ മൊഴിയെടുത്തു. ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും മൊഴി നൽകി. 12 മണിക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നൽകിയത്. ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

 

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയാണ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചത്. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ 10 മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. തുടർന്ന് ബോധരഹിതനായ കുഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് മരിച്ചത്. സംഭവത്തിൽ അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിരുന്നു.

 

അതിനിടെ അന്വേഷണസംഘം ഡോ. അഞ്ജലി പൊതുവാളിന്റെ മൊഴിയെടുത്തു. ചികിത്സാ പിഴവിനെ തുടർന്ന് കുട്ടി മരിച്ച കേസിൽ ഇവർ മാത്രമാണ് പ്രതി. അനസ്‌തേഷ്യ അനിവാര്യമായിരുന്നു എന്നാണ് അഞ്ജലി പൊതുവാൾ മൊഴി നൽകിയത്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഡോ.അഞ്ജലി പറഞ്ഞു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൊഴി രേഖപ്പെടുത്തിയ ശേഷം ഡോക്ടറെ വിട്ടയച്ചു.