ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് നേരെ ആക്രമണം

സംവിധായകന്‍ രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് നേരെ ആക്രമണം. അജ്ഞാതന്‍ ഫ്‌ളാറ്റിന് നേരെ നാല് റൗണ്ട് വെടിയുതിര്‍ത്തു. ഫൊറന്‍സിക് സംഘം ഫ്‌ളാറ്റില്‍ പരിശോധന തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം മുംബൈയില്‍ ഒരു ബോളിവുഡ് സെലിബ്രിറ്റിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ആക്രമണം നടക്കുന്നത്. ജുഹുവിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഒരിടത്താണ് രോഹിത് ഷെട്ടിയുടെ വസതി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തത് ആശ്വാസമാകുന്നുണ്ട്. ആക്രമണത്തിന്റെ കാരണം പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ അന്താരാഷ്ട്ര ഗുണ്ടാ സംഘങ്ങളെ അടക്കം മുംബൈ പൊലീസ് സംശയിക്കുന്നുവെന്നാണ് വിവരം.

കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സ്ഥലത്ത് എങ്ങനെ ആക്രമണം നടത്താന്‍ സാധിച്ചുവെന്നതിനുള്ള ഉത്തരവും ഇതുവരെ കണ്ടെത്താനായിട്ടില്ല. അജയ് ദേവ്ഗണ്‍ നായകനായി 2003ല്‍ പുറത്തിറങ്ങിയ സമീന്‍ ആണ് ഷെട്ടിയുടെ ആദ്യ ചിത്രം. പിന്നീട് ഗോലുമാല്‍, സിങ്കം, ചെന്നൈ എക്‌സ്പ്രസ്, ദില്‍വാലേ, സിംബ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി.